മതവിദ്വേഷ പരാമർശത്തിൽ പി.സി.ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം


| *കൊച്ചി* |  മതവിദ്വേഷ പരാമർശത്തിൽ മുൻകൂർ ജാമ്യം തേടിയ ബിജെപി നേതാവ് പി.സി.ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിക്കരുത് എന്നിവയടക്കം മുൻപ് ജാമ്യം നൽകിയപ്പോൾ ചുമത്തിയ വ്യവസ്ഥകളുടെ ലംഘനമാണ് പി.സി.ജോർജ് നടത്തിയിരിക്കുന്നത് എന്നു കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ എല്ലാവരും കോടതി ഉത്തരവുകൾ ലംഘിച്ചാൽ എന്തു ചെയ്യും? പി.സി.ജോർജ് പത്തു നാൽപ്പതു കൊല്ലമായി പൊതുപ്രവർത്തകനും എംഎൽഎയുമൊക്കെ ആയിരുന്നില്ലേ? അത്തരമൊരാൾ എങ്ങനെയാണ് കോടതി ഉത്തരവ് ലംഘിക്കുന്നതെന്നും ചോദിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയാമെന്നു വ്യക്തമാക്കി.

ടെലിവിഷൻ ചർച്ചക്കിടെ മതവിദ്വേഷ പരാമർശം അബദ്ധത്തിൽ പറഞ്ഞു പോയതാണ് പി.സി.ജോർജ് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. അപ്പോൾ തന്നെ മാപ്പും പറഞ്ഞു. മാത്രമല്ല, മുൻ ജാമ്യ ഉത്തരവ് ലംഘിച്ചിട്ടില്ല. പ്രസ്താവനയോ പ്രസംഗമോ നടത്തരുത് എന്നാണ് മുൻ ഉത്തരവിൽ പറയുന്നത്. ഇത് ടെലിവിഷനിലെ ഒരു ചർച്ചക്കിടെ പ്രകോപിതനായപ്പോൾ അബദ്ധത്തിൽ പറ‍ഞ്ഞു പോയതാണ് എന്നും അതിനാൽ മുന്‍കൂർ ജാമ്യം നൽകണമെന്നും അഭിഭാഷകൻ വാദിച്ചു.

എന്നാൽ പി.സി.ജോർജ് തുടർച്ചയായി ഇത്തരം പ്രസ്താവനകൾ നടത്തുന്നുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2022ൽ ഹൈക്കോടതി മറ്റൊരു വിവാദമായ കേസിൽ ജാമ്യം നൽകിയപ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് നിർദേശിച്ചിരുന്നു. അതിന്റെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. കോടതി ഉത്തരവുകൾ ലംഘിച്ചാലും പ്രശ്നമില്ല എന്ന തരത്തിലാണ് പി.സി.ജോർജ് പെരുമാറുന്നത് എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഇതോടെയാണു താൻ കേസിന്റെ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും എന്നാൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചത് ഗൗരവപ്പെട്ട കാര്യം തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടിയത്. പി.സി.ജോർജ് ഒരു സാധാരണക്കാരനല്ല. ഇത്ര കാലത്തെ പരിചയസമ്പത്തുമുള്ള ആളാണ്. ഇനിയും ഇത്തരം കാര്യങ്ങൾ പറയില്ല എന്നതിന് എന്താണ് ഉറപ്പ്? ജാമ്യവ്യവസ്ഥ ഒക്കെ ലംഘിക്കാം, കോടതി ഒന്നും ചെയ്യില്ല എന്നല്ലേ പി.സി.ജോർജിനെ കാണുന്ന ജനങ്ങൾക്ക് തോന്നൂ. അവരും നാളെ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയാൽ എന്താകും സ്ഥിതി എന്നും കോടതി ചോദിച്ചു. ഇതോെടയാണ് ഇക്കാര്യം പറഞ്ഞിട്ടും നാട്ടിൽ മോശമായി ഒന്നും സംഭവിച്ചില്ലെന്നും ആളുകൾ ചിരിച്ചു കളയുകയാണ് ചെയ്തത് എന്നും അഭിഭാഷകൻ പരാമർശിച്ചത്.

ഏതെങ്കിലും വിധത്തിൽ പ്രശ്നങ്ങളുണ്ടാക്കാനായിരുന്നില്ല പി.സി.ജോര്‍ജ് ശ്രമിച്ചതെന്ന് അഭിഭാഷകൻ വീണ്ടും വാദിച്ചു. കോടതി ഉത്തരവ് ലംഘിക്കണമെന്നു വിചാരിച്ചു പറഞ്ഞ കാര്യങ്ങളല്ല. ചർ‌‍ച്ചക്കിടെ സംഭവിച്ചുപോയ അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് ബുധനാഴ്ച ഉത്തരവു പ്രഖ്യാപിക്കാനായി മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *